കുഞ്ഞിനെ കൊന്നത് ഹരികുമാറിന്റെ ചില താത്പര്യങ്ങള്‍ നടക്കാത്തതിലെ അതൃപ്തി; വാട്‌സ്‌ആപ്പ് ചാറ്റുകള്‍ തെളിവായി

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ല, ശ്വാസകോശത്തില്‍ വെള്ളം കയറിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹം ബന്ധു വീട്ടിലെത്തിച്ചു.

കുഞ്ഞിന്റേത് കൊലപാതകമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ അമ്മാവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജീവനോടെ കിണറ്റിലിട്ടെന്നായിരുന്നു ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കിയത്. കൊലപ്പെടുത്താന്‍ സഹായിച്ചത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഹരികുമാറിന്റെ ചില താല്‍പര്യങ്ങളും ആവശ്യങ്ങളും നടക്കാത്തതിലുള്ള അതൃപ്തിയാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. വാട്‌സ്‌ആപ് ചാറ്റുകളും ഇതിന് തെളിവായി. കൂടുതല്‍ തെളുവുകള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തും. അമ്മയുടെ പങ്ക് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യും. ശ്രീതു നിലവില്‍ കസ്റ്റഡിയിലാണുള്ളത്. അമ്മൂമ്മയേയും അച്ഛനേയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആവശ്യമെങ്കില്‍ ഇവരെ വിളിച്ചു വരുത്തുമെന്നും ഡിവൈഎസ്പി എസ്. ഷാജി പറഞ്ഞു.

Post a Comment

Previous Post Next Post