ആരോഗ്യവകുപ്പ് ജീവനക്കാരിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥരുടെ പകപോക്കലെന്ന് ബന്ധുക്കള്‍

തളിപ്പറമ്പ്: ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്മല ഹെല്‍ത്ത് സെന്‍ററിലെ കെ.പി. ഉഷാകുമാരി (55) ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പകപോക്കലെന്ന് ബന്ധുക്കള്‍.
കോവിഡ് കാലത്ത് ചില ഉദ്യോഗസ്ഥർ നടത്തിയ ഫണ്ട് വെട്ടിപ്പിന് ഒത്താശചെയ്തു നല്‍കാത്ത വിരോധത്തിലുള്ള മാനസിക പീഡനമാണ് ഉഷാകുമാരിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇവർ ആരോപിക്കുന്നു. 

26ന് കരിമ്ബം ഒറ്റപ്പാലനഗറിലെ സ്വന്തം വീട്ടുകിണറ്റിലാണ് ഉഷാകുമാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും മക്കളും ബന്ധുവിന്‍റെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു സംഭവം. 

ശാരീരികമായ നിരവധി പ്രശ്‌നങ്ങള്‍ മൂലം ഉഷാകുമാരി സ്വയം വിരമിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സ്വയം വിരമിക്കല്‍ ന‌ടപടികള്‍ക്ക് ബാധ്യതകള്‍ ഒന്നുമില്ലെന്ന് സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ടായിരുന്നു. ഇതിനായുള്ള അപേക്ഷ നല്‍കിയെങ്കിലും അംഗീകരിക്കാനോ മേല്‍ നടപടികള്‍ സ്വീകരിക്കാനോ ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥർ തയാറായില്ലെന്നാണ് ആരോപണം. 

ഡിഎംഒക്ക് എഴുതിയെ ആത്മഹത്യാകുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നടന്നത് ഉള്‍പ്പെടെയുള്ള ചില ഉന്നതരുടെ ഫണ്ട് തിരിമറികള്‍ക്ക് കൂട്ടുനില്‍ക്കാത്ത വിരോധമാണ് സ്വയം വിരമിക്കലിന്‍റെ രേഖകള്‍ യഥാസമയം നല്‍കാതിരുന്നതെന്നതിനു പിന്നിലെന്ന സൂചന കുറിപ്പിലുണ്ടെന്നാണ് വിവരം.എന്‍ജിഒ യൂണിയന്‍ അംഗമായ ഇവര്‍ വിവരം യൂണിയന്‍ നേതൃത്വത്തെയും അറിയിച്ചിരുതായി പറയപ്പെടുന്നു. 

അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ പ്രതിപക്ഷ സര്‍വീസ് സംഘടനാ നേതാക്കള്‍ ഉഷാകുമാരിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശമുള്ളതായി പറയുന്നവർക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും എൻജിഒ യൂണിയൻ അംഗങ്ങളായ സഹപ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട്.

Post a Comment

Previous Post Next Post