വയനാട് പുനരധിവാസം നിര്‍മ്മാണ ചുമതല ഊരാളുങ്കലിന്; കിഫ്കോണിനായിരിക്കും നിര്‍മ്മാണ മേല്‍നോട്ടം


തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനം.
കിഫ്കോണിനായിരിക്കും നിർമ്മാണ മേല്‍നോട്ടം. 2 ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ആയിരം ചതുരശ്ര അടിയില്‍ ഒറ്റനിലയുള്ള വീടുകളാണ് നിര്‍മിക്കുക. 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് രണ്ടിടത്തായി രണ്ട് ടൗണ്‍ഷിപ്പാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകള്‍ നിര്‍മ്മിക്കും. താമസക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഭാവിയില്‍ മുകളിലത്തെ നില കൂടി പണിയാൻ പാകത്തില്‍ അടിത്തറ ബലപ്പെടുത്തിയാകും വീട് നിര്‍മ്മാണം. പണി തുടങ്ങിയാല്‍ പിന്നെ സമയബന്ധിതമായി തീര്‍ക്കാൻ കൂടി ഉദ്ദേശിച്ചാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

അതേസമയം, പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഉടൻ തുടങ്ങും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുല്‍ ഗാന്ധിയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ് ഡിവൈഎഫ്‌ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതല്‍ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്.

Post a Comment

Previous Post Next Post