റീല്‍സ് റോഡില്‍ വേണ്ട: കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 


കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ നഗ്നമായി ലംഘിച്ച്‌ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നല്‍കി.

കോഴിക്കോട് ബീച്ച്‌ റോഡില്‍ പ്രമോഷൻ റീല്‍ ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫർ കാറിടിച്ച്‌ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച്‌ 4 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.


കോഴിക്കോട് ബീച്ചില്‍ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച്‌ വിശദമായ അന്വേഷണം നടത്തി 4 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് പോലീസ് കമ്മീഷണറോട് കമ്മീഷൻ നിർദ്ദേശിച്ചു. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

ഇത്തരം സംഭവങ്ങള്‍ മത്സര ഓട്ടത്തില്‍ ഏർപ്പെടുന്നവർക്ക് പുറമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവർക്കും കാല്‍നട യാത്രക്കാർക്കും ഭീഷണിയാണെന്ന് ഉത്തരവില്‍ പറയുന്നു.


സാമൂഹികമാധ്യമങ്ങളില്‍ ജനപ്രീതിയുണ്ടാക്കാൻ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം ചിത്രീകരണങ്ങള്‍ക്കായി ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടരമായി വാഹനം ഓടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. മത്സര ഓട്ടങ്ങള്‍ക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നല്‍കി.


ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് വടകര സ്വദേശി ആല്‍വിനും സംഘവും വെള്ളയില്‍ സ്റ്റേഷനു മുന്‍വശത്ത് ബീച്ച്‌ റോഡില്‍ എത്തിയത്. ആല്‍വിനെ സ്റ്റേഷനു മുന്നില്‍ ഇറക്കിയ ശേഷം രണ്ടു കാറുകളും മുന്നോട്ടു പോയി തിരിച്ചു വരികയായിരുന്നു. റോഡിന്റെ നടുവില്‍ നിന്നും വീഡിയോ ചിത്രീകരിക്കുകയായിരുന്ന ആല്‍വിനെ ഒരു കാര്‍ ഇടിച്ചുവീഴ്ത്തി. തെറിച്ചുയര്‍ന്ന് റോഡില്‍ തലയടിച്ചു വീണ ആല്‍വിന് നട്ടെല്ലിനും പരുക്കേറ്റിരുന്നു. ആല്‍വിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ് വ്യക്തമാക്കി. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നല്‍കിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അതിനാലാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കാർ മാറ്റിപറഞ്ഞതെന്നാണ് വിവരം.

Post a Comment

Previous Post Next Post