കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ യുവതി നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്.
2023 നവംബർ, ഡിസംബർ മാസങ്ങളില്‍ ദുബായിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു ആദ്യം നല്‍കിയ പരാതി. ഈ മാസങ്ങളില്‍ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിന് ഇപ്പോള്‍ ലഭിച്ച വിവരം. ഇതില്‍ വ്യക്തത വരുത്താനായി യാത്രാരേഖകള്‍ പരിശോധിക്കും. ഹോട്ടല്‍ അധികൃതരില്‍ നിന്നും വിവരം ശേഖരിക്കും.
പരാതിയില്‍ പറയുന്ന ഹോട്ടലില്‍ 2021ന് ശേഷം നിവിൻ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായി വിവരമുണ്ട്. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോള്‍ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളി ഉള്‍പ്പെടെ ആറുപേർക്കെതിരെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയാണ് നിവിൻ. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് തൃശൂർ സ്വദേശി എകെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികള്‍.
കഴിഞ്ഞ നവംബറില്‍ യൂറോപ്പില്‍ കെയർ ഗിവറായി ശ്രേയ ജോലി വാഗ്ദാനം ചെയ്‌തു. അത് നടക്കാതായപ്പോള്‍ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും പറഞ്ഞ് ദുബായിലെത്തിച്ചു. ഇവിടെ ഹോട്ടല്‍ മുറിയില്‍ വച്ച് മറ്റ് പ്രതികള്‍ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. പീഡനം, സ്‌ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതേ സംഘം സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാട്ടി ഒരുമാസം മുമ്ബ് യുവതി ഊന്നുകള്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പീഡനപരാതിയെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. പീഡനാരോപണം ശുദ്ധ നുണയാണെന്നും അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, നിവിൻ പോളിക്കെതിരായ പീഡനപരാതി വ്യാജമെന്ന് കാട്ടി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായില്‍ അല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു. താൻ സംവിധാനം ചെയ്ത 'വർഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു താരമെന്നാണ് വിനീത് പറഞ്ഞത്. ഇതിനുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും സംഭവത്തില്‍ പ്രതികരണവുമായെത്തി. പരാതിക്കാരി പറയുന്ന തീയതികളില്‍ നിവിൻ പോളി 'വർഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ സെറ്റിലായിരുന്നു. പരാതിക്കാരി ഉന്നയിക്കുന്ന തീയതിയായ ഡിസംബർ 14നാണ് സിനിമയില്‍ ഹിറ്റായ 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ' എന്ന ഡയലോഗുള്ള ഭാഗം ചിത്രീകരിച്ചതെന്നും വിശാഖ് പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനായി നിവിൻ തനിക്ക് ഡേറ്റ് നല്‍കിയത് ഡിസംബർ ഒന്ന്, രണ്ട്, മൂന്ന്,14 എന്നീ നാല് ദിവസങ്ങളിലാണ്. നിവിൻ ഒപ്പിട്ട കരാർ തന്റെ കയിയ്യിലുണ്ടെന്നും വിശാഖ് വ്യക്തമാക്കി. ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മൂന്നാറിലായിരുന്നു ഷൂട്ടിംഗ്. ഡിസംബർ 14ന് രാവിലെ 7.30 മുതല്‍ 15 പുലർച്ചെ 2.30 വരെ നിവിൻ എറണാകുളം ന്യൂക്ലിയസ് മാളില്‍ ഉണ്ടായിരുന്നുവെന്നും വിശാഖ് വെളിപ്പെടുത്തി.
Post a Comment