മുണ്ടക്കൈ ദുരന്തം: ഇന്നും ശരീരഭാഗങ്ങള്‍ ലഭിച്ചു, കണ്ടെത്തിയത് അസ്ഥിയും മുടിയും


മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്.
കണ്ടെത്തിയ ശരീരഭാഗങ്ങ‌ളുടെ ഡിഎൻഎ പരിശോധന നടത്തും. ശരീര ഭാഗങ്ങള്‍ സുല്‍ത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആനടിക്കാപ്പില്‍- സൂചിപ്പാറ മേഖലയിലാണ് തിരച്ചില്‍ നടത്തിയത്. ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ നിർദേശ പ്രകാരമാണ് ഇന്ന് പ്രത്യേക സംഘം തിരച്ചിലിനിറങ്ങിയത്.
അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായി. ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയില്‍ താത്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ നാസർ കൂടി മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്ബിലുണ്ടയിരുന്ന 728 കുടുബങ്ങള്‍ക്കും താമസിക്കാനിടമായി.
സർക്കാർ ക്വാർട്ടേഴ്സുകള്‍, സർക്കാർ സ്പോണ്‍സർ ചെയ്ത വാടകവീടുകള്‍, ദുരന്തബാധിതർ സ്വന്തം നിലയില്‍ കണ്ടെത്തിയ വാടകവീടുകള്‍, ബന്ധുവീടുകള്‍, സ്വന്തം വീടുകള്‍ എന്നിവിടങ്ങളിലേക്ക് 2569 പേരാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്നും മാറിതാമസിച്ചത്.

Post a Comment

Previous Post Next Post