തിരുവനന്തപുരം: ജൂലൈ 19-ന് സംസ്ഥാനത്ത് പുതിയ ന്യൂനമർദമെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും.
കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലേർട്ട് ആണ്. കാറ്റ് ആഞ്ഞു വീശാൻ സാധ്യതയുണ്ടെന്നും അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എറണാകുളം എടവനക്കാട്ട് കടല്‍ക്ഷോഭമുള്ള സ്ഥലങ്ങളില്‍ മന്ത്രി പി രാജീവ് സന്ദർശനം നടത്തി. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ പ്രദേശവാസികള്‍ ദുരിതത്തിലാണ്. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലായിരുന്നു സന്ദർശനം. 185 കോടിയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും തീരദേശത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി സർക്കാർ നിലകൊള്ളുന്നുണ്ടെന്നും പി രാജീവ് പറഞ്ഞു. കടല്‍ത്തീരം സംരക്ഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. സമർപ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം നല്‍കണം. സാമ്ബത്തിക ഞെരുക്കം ഇല്ലായിരുന്നെങ്കില്‍ പെട്ടെന്ന് ഇടപെടാൻ കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വയനാട് ജില്ലയില്‍ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, വീട് നിർമ്മാണത്തിനായും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കല്‍ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകള്‍ നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും നിരോധന ഉത്തരവ് ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. 900 കണ്ടി, എടക്കല്‍ ഗുഹ ഉള്‍പ്പെടെയുള്ള സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.
പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു. ഡാമിൻ്റെ മൂന്ന് ഷട്ടറുകളും 20 സെൻ്റിമീറ്റർ വീതമാണ് തുറന്നത്. കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ പൊതുജനങ്ങള്‍ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക് മരം കടപുഴകി വീണു. സ്റ്റോർ റൂം, ജീവനക്കാരുടെ ഡ്രസ്സിംഗ് മുറി എന്നിവയ്ക്ക് മുകളില്‍ ആണ് മരം വീണത്. കെട്ടിടം ഭാഗികമായി തകർന്നു. മഴയില്‍ കോട്ടയം ഏറ്റുമാനൂർ പാറോലിക്കല്‍ ജിബി ജോസഫിൻ്റെ വീട് തകർന്നു. ആളപായമില്ല. അടുക്കളുടെയുടെ ഒരു ഭാഗമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
ജിബിയുടെ അമ്മയും ഭാര്യയും ആറുമാസം പ്രായമായ കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവർ ഓടി പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. മോർച്ചറിയുടെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പാലക്കാട് സീതാർകുണ്ട് വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട യുവാവിനെ ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. വാച്ചർമാരുടെ കണ്ണ് വെട്ടിച്ച് വെള്ളച്ചാട്ടം കാണാൻ പോയ രണ്ട് പേര്‍ കുടുങ്ങുകയായിരുന്നു. ഒരാള്‍ സ്വയം കരകയറി.
Post a Comment