ഇരിക്കൂറില്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ ടാങ്കില്‍ ചുറ്റി വളഞ്ഞ് അണലിയെ കണ്ടെത്തി; യാത്രക്കാരനായ യുവാവ് തലനാരിഴയ്ക്ക് കടിയേല്‍ക്കാതെ രക്ഷപ്പെട്ടു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിക്കൂറില്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ ടാങ്കില്‍ ചുറ്റി കിടന്ന അണലിയില്‍നിന്ന് യാത്രിക്കാരനായ യുവാവ് കടിയേല്‍ക്കാതെ ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ടു.

നീർവേലി അലീമാസില്‍ പി.എം. അൻസീറാണ് രക്ഷപ്പെട്ടത്. അൻസീറിന്റെ ഇരിക്കൂറിലെ ഭാര്യവീടായ 'സഫീർ മൻസിലി'ലാണ് സംഭവം.

കഴിഞ്ഞ ദിവസം രാവിലെ സ്‌കൂട്ടറിന്റെ സീറ്റ് ഡിക്കിയില്‍ സൂക്ഷിച്ച പഴ്‌സെടുക്കാൻ ഡിക്കി തുറന്നപ്പോഴാണ് പെട്രോള്‍ടാങ്കില്‍ ചുറ്റിയനിലയില്‍ അണലിയെ കണ്ടത്. തല ഉയർത്തിനില്‍ക്കുകയായിരുന്നു അണലി. ഇതേ തുടർന്ന് റസ്‌ക്യൂ അംഗങ്ങളെ വിവരമറിയിച്ചതിനെ തുടർന്നാണ് പാമ്ബിനെ പിടികൂടിയത്. ഇതിനെ പിന്നീട് ആവാസ കേന്ദ്രത്തിലേക്ക് വിട്ടയച്ചു. രണ്ടാഴ്‌ച്ച മുൻപ് ഇരിക്കൂറിലെ പടിയില്‍ ഹെല്‍മെറ്റിനടിയില്‍ ചുരുണ്ടു കിടന്ന പെരുമ്ബാമ്ബിന്റെ കടിയേറ്റു യുവാവിന് പരുക്കേറ്റിരുന്നു.

നെറ്റിയില്‍ കടിയേറ്റ യുവാവ് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടന്നത്. മഴക്കാലത്ത് വാഹനങ്ങള്‍ വീട്ടുമുറ്റങ്ങളിലും കാർപോച്ചുകളിലും നിർത്തിയിടുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

Previous Post Next Post