പ്ലസ് വണ്‍ സീറ്റുകള്‍ 30 % വരെ കൂട്ടിയേക്കും, അപേക്ഷ നോക്കി പുതിയ ബാച്ച്‌ പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

 


തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ സീറ്റുകളുടെ കുറവ് ഇക്കൊല്ലത്തെ പ്ളസ് വണ്‍ പ്രവേശനത്തിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും.


ഫുള്‍ എ പ്ലസ് വാങ്ങിയവര്‍ക്ക് പോലും ഇഷ്ടവിഷയവും സ്കൂളും ആദ്യ ഘട്ടത്തില്‍ ലഭിക്കാതെ വരാം. അതേസമയം, കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം അപേക്ഷ ലഭിക്കുന്നതിനനുസരിച്ച്‌ പരിഗണിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 4,17,864 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചത്.


സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗങ്ങളിലായി എഴുപതിനായിരത്തോളം കുട്ടികളും. പ്ലസ് വണ്ണിന് 3,60,692 സീറ്റുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളത്. വി.എച്ച്‌.എസ്.ഇയില്‍ 33,030, പോളിടെക്നിക്കില്‍ 9,990, ഐ.ടി.ഐയില്‍ 61,429 സീറ്റുകളും ചേര്‍ത്ത് 4,65,141 സീറ്റുകളാണ് ഉപരി പഠനത്തിനുള്ളത്.പ്ളസ് വണ്‍ സീറ്റുകളുടെ എണ്ണം 30 ശതമാനം വരെ വര്‍ദ്ധിപ്പിച്ചും അധിക ബാച്ചുകള്‍ അനുവദിച്ചും പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കഴിഞ്ഞ വര്‍ഷം അനുവദിച്ച 81 അധിക ബാച്ചുകള്‍ തുടരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍52000 സീറ്റ് കുറവ്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആവശ്യത്തിന് സീറ്റില്ലെന്ന പരാതി വ്യാപകമാണ്. കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവയും ഉള്‍പ്പെടെ ആറ് ജില്ലകളിലായി 52758 പ്ലസ് വണ്‍ സീറ്റുകളുടെ കുറവുണ്ട്.സീറ്റ് ക്ഷാമം ഏറ്റവുമധികം ബാധിക്കുക മലപ്പുറം ജില്ലയിലാണ്. 77, 827 പേരാണ് ഇവിടെ എസ്.എസ്.എല്‍.സി വിജയിച്ചത്. പ്ലസ് വണ്‍ സീറ്റുകള്‍ 53,250 മാത്രം. 24577 സീറ്റുകളുടെ കുറവ്. പോളിടെക്നിക്, ഐ.ടി.ഐ വിഭാഗത്തിലേക്ക് കുറേപ്പേര്‍ മാറിയാലും ഇരുപതിനായിരത്തോളം സീറ്റിന്റെ കുറവുണ്ടാവും.എന്നാല്‍, കോട്ടയത്ത് വിജയിച്ച 18,886 പേര്‍ക്കായി 22,250 സീറ്റുകളുണ്ട്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും കൂടുതല്‍ സീറ്റുകളുണ്ട്. തെക്കന്‍ ജില്ലകളില്‍ അധികമുള്ള ബാച്ചുകള്‍ വടക്കന്‍ ജില്ലകളിലേക്ക് മാറ്റണമെന്ന കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശവും ഉടന്‍ നടപ്പിലാക്കില്ല. വിജയിച്ചവര്‍ക്കെല്ലാം ഉപരി പഠനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post