പ്രതിദിനം 12 ലക്ഷം രൂപയുടെ വരുമാന നഷ്ടം; കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

 


കണ്ണൂർ : ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസ് അവസാനിപ്പിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലേക്ക്.

പ്രതിദിനം പന്ത്രണ്ട് ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ഇതുവഴി സംഭവിച്ചത്. ദിവസേന 1200 യാത്രക്കാരുടെ കുറവും കണ്ണൂരില്‍ നിന്നുണ്ടായി. ഇതിനിടെ എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതും കണ്ണൂരിന് തിരിച്ചടിയായി.

രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ പ്രതിദിനം എട്ട് സര്‍വ്വീസുകളാണ് കണ്ണൂരില്‍ നിന്നും ഗോ ഫസ്റ്റ് എയര്‍ലൈന്‍ നടത്തിയിരുന്നത്.അബുദാബി,കുവൈത്ത്, ദുബായ്,ദമാം,മസ്‌കത്ത്,മുംബൈ എന്നിവിടങ്ങളിലേക്കായിരുന്നു ദിവസേനയുളള സര്‍വീസ്. കണ്ണൂരില്‍ നിന്ന് കുവൈറ്റ്,ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏക വിമാന കമ്ബനിയും ഗോ ഫസ്റ്റായിരുന്നു. ഇതോടെ പ്രതിമാസം 240 സര്‍വീസുകളുടെ കുറവാണ് കണ്ണൂരിലുണ്ടാവുക.


ഇതിലൂടെ കണ്ണൂര്‍ വിമാനത്താവള കമ്ബനിക്ക് ഉണ്ടാവുന്നത് കോടികളുടെ നഷ്ടം. പ്രതിദിനം ശരാശരി 13 ലക്ഷം രൂപയോളം വിവിധ വിഭാഗങ്ങളിലായി ഗോ ഫസ്റ്റ് കിയാലിന് നല്‍കി വന്നിരുന്നു. ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായി.ശരാശരി 1200 ഓളം യാത്രക്കാരുടെ കുറവാണ് ഒരു ദിവസം രേഖപ്പെടുത്തുന്നത്.ഇതോടെ ദൈനം ദിന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് കിയാല്‍. പുറമെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളും കുടിശിക അയേക്കും.

എയര്‍ ഇന്ത്യ,ഇന്‍ഡിഗോ,എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്ബനികള്‍ മാത്രമാണ് നിലവില്‍ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ഇതിനിടെ എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതും കണ്ണൂരിന് തിരിച്ചടിയായി.വിദേശ കമ്ബനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താനുളള അനുമതി ഉടന്‍ ലഭിച്ചില്ലങ്കില്‍ കണ്ണൂര്‍ വിമാനത്താവളം കടുത്ത പ്രതിസന്ധിയിലേക്കാവും നീങ്ങുക.

Post a Comment

Previous Post Next Post