ശ്രീകണ്ഠപുരം: വിനോദസഞ്ചാരകേന്ദ്രമായ പൈതൽമലയുടെ വിവിധ ഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന അഞ്ച് താത്കാലിക ജീവനക്കാരെ വനംവകുപ്പ് പുറത്താക്കി. കാപ്പിമല മഞ്ഞപ്പുല്ലിലെയും പൈതൽമലയിലെയും രണ്ട് ടിക്കറ്റ് കൗണ്ടർ വാച്ചർമാർ, മൂന്ന് ആന വാച്ചർമാർ എന്നിവരെയാണ് പുറത്താക്കിയത്.
ഉയർന്ന ഉദ്യോഗസ്ഥരെ വാട്സാപ്പ് ഗ്രൂപ്പിൽ ചീത്തവിളിക്കുകയും വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് അശ്ലീലസന്ദേശങ്ങൾ അയക്കുകയും ചെയ്തതായി ഇവരിൽ ചിലർക്കെതിരേ പരാതി ഉയർന്നിരുന്നു. അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ താത്കാലിക തൊഴിലാളികളിൽ ചിലർ ക്രമേണ ഗ്രൂപ്പിൽ അശ്ലീലസന്ദേശവും ചീത്തവിളിയും പതിവാക്കുകയായിരുന്നെന്ന് പറയുന്നു. ഇത് അതിരുവിട്ടതോടെയാണ് പുറത്താക്കൽ നടപടി. ആരോപണവിധേയനായ ടിക്കറ്റ് കൗണ്ടർ വാച്ചർക്കെതിരേ വനംവകുപ്പ് അധികൃതർ ആലക്കോട് പോലീസിലും പരാതി നൽകി.
Post a Comment