എച്ച്‌ വണ്‍ ബി വിസ ഫീസ് 88 ലക്ഷം രൂപയാക്കി ഉയര്‍ത്തി; ട്രംപിന്റെ തീരുമാനം ഇന്ത്യൻ ടെക്കികള്‍ക്ക് വൻതിരിച്ചടി

വാഷിങ്ടണ്‍: എച്ച്‌ വണ്‍ ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ ഒപ്പുവച്ച്‌ യു,എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാൻ അമേരിക്കൻ കമ്ബനികളെ അനുവദിക്കുന്നതാണ് എച്ച്‌ വണ്‍ ബി വിസ.
"ഉയർന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി ഏറ്റവും മികച്ച വിദേശ ഉദ്യോഗാർഥികളെ കൊണ്ടുവരാനാണ് എച്ച്‌-1ബി വിസ നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍, വർഷം 60,000 ഡോളർ വരെ കുറഞ്ഞ ശമ്ബളത്തില്‍ ജോലി ചെയ്യാൻ തയ്യാറുള്ള വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള ഒരു മാർഗ്ഗമായി ഇതു മാറി. സാങ്കേതികവിദ്യാ തൊഴിലാളികള്‍ക്ക് സാധാരണയായി യു.എസ്. നല്‍കുന്ന 1,00,000-ല്‍ പരം ഡോളർ ശമ്ബളത്തേക്കാള്‍ വളരെ കുറവാണ് വിസ ഫീസ്." സർക്കാർ തീരുമാനത്തെ ടെക് വ്യവസായം എതിർക്കില്ലെന്നും അവർ വളരെ സന്തുഷ്ടരായിരിക്കുമെന്നും ട്രംപ് പറഞ്ഞു.ടെക് മേഖലകളില്‍ ജോലി നോക്കുന്നവരെയാണ് പ്രധാനമായും പുതിയ പരിഷ്കാരം ബാധിക്കുക. പ്രത്യേകിച്ച്‌ ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗാർഥികളെ. എച്ച്‌ വണ്‍ ബി വിസ അപേക്ഷകരുടെ കണക്കില്‍ ഇന്ത്യ മുന്നിലാണ്. ചൈനയും കാനഡയുമാണ് തൊട്ടുപിന്നില്‍. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകളില്‍, ഒഴിവുകള്‍ നികത്താൻ പ്രയാസമുള്ള ജോലികളില്‍ ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ള ആളുകള്‍ക്കായി 1990-ലാണ് എച്ച്‌1-ബി വിസ പദ്ധതി ആരംഭിച്ചത്. കുറഞ്ഞ വേതനം നല്‍കാനും തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കാനും ഇത് കമ്ബനികളെ അനുവദിച്ചിരുന്നു.
10,000-ത്തില്‍ അധികം എച്ച്‌-1ബി വിസകള്‍ നേടി ആമസോണ്‍ ആണ് ഈ വർഷം മുന്നിട്ട് നില്‍ക്കുന്നത്. തൊട്ടുപിന്നാലെ ടാറ്റാ കണ്‍സള്‍ട്ടൻസി, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ എന്നിവയുമുണ്ട്. കാലിഫോർണിയയിലാണ് ഏറ്റവും കൂടുതല്‍ എച്ച്‌-1ബി തൊഴിലാളികളുള്ളത്.
"എച്ച്‌ വണ്‍ ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയ തീരുമാനത്തെ എല്ലാ വലിയ കമ്ബനികളും പിന്തുണയ്ക്കുന്നു. യുഎസ് ബിരുദധാരികള്‍ക്ക് മുൻഗണന നല്‍കാനാണ് ഈ നയം ലക്ഷ്യമിടുന്നത്. ആർക്കെങ്കിലും പരിശീലനം നല്‍കാൻ ഉദ്ദേശിക്കുന്നുവെങ്കില്‍, നമ്മുടെ മികച്ച സർവകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങിയ അമേരിക്കക്കാർക്ക് പരിശീലനം നല്‍കുക. നമ്മുടെ ജോലികള്‍ തട്ടിയെടുക്കാൻ പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നത് നിർത്തുക."- യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്ക് പറഞ്ഞു.

Post a Comment

Previous Post Next Post