ഉദയഗിരിയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു ; ഏഴു ഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്യാന്‍ ഉത്തരവ്

 


ണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ വടക്കൻ ഞാലിപ്പറമ്ബില്‍ ടോണി മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ള പന്നിഫാമില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.

ഈ ഫാമിലേയും രോഗബാധിത മേഖലയിലുള്ള മറ്റ് ആറ് ഫാമുകളിലേയും മുഴുവൻ പന്നികളേയും അടിയന്തരമായി ഉന്മൂലനം ചെയ്ത് മറവു ചെയ്യാനും പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗനിരീക്ഷണം ഏര്‍ പ്പെടുത്താനും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഉത്തരവിട്ടു. 


രോഗബാധിത മേഖലയിലെ മനീഷ് മോഹൻദാസ് കിളിര്‍കുന്നേല്‍, സുനില്‍ ഉപ്പൻമാക്കല്‍, ജിംസണ്‍ മാത്യു പൂച്ചവാലേല്‍, ബിജു കുട്ടിവേലില്‍, സതീഷ് കോണാട്ട്, പ്രമോദ് കുട്ടിമാക്കല്‍ എന്നീ വ്യക്തിക ളുടെ ഉടമസ്ഥതയിലാണ് മറ്റ് ആറ് പന്നിഫാമുകള്‍. പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ച്‌ റിപ്പോര്‍ട്ട് ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസറോട് നിര്‍ദേശിച്ചു. 


ഉദയഗിരി ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നിഫാമുകളില്‍ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിച്ചു അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 


മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പോലീസുമായും ആര്‍ടിഒയുമായും ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തും. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തും. 


രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസര്‍ കെഎസ്‌ഇബി എക്‌സിക്യൂട്ടീവ് എൻജിനിയര്‍ എന്നിവരുള്‍പ്പെട്ട സംഘം രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം. 


പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യ വകുപ്പും കെഎസ്‌ഇബി അധികൃതരും നല്‍കേണ്ടതാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികള്‍, വില്ലേജ് ഓഫീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം. 


വെറ്ററിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണം. ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വീസിന്‍റെ നേതൃത്വത്തില്‍ ഫാമുകളില്‍ ഫ്യുമിഗേഷൻ നടത്താനും കളക്ടര്‍ നിര്‍ദേശിച്ചു.

Post a Comment

Previous Post Next Post