തിരുവനന്തപുരം : രാസവളങ്ങളുടെ വില കുത്തനെ ഉയര്‍ത്തി കമ്പനികൾ രാസവളത്തിന്റെ പ്രധാന ഉത്‌പാദകരായ റഷ്യയും യുക്രൈനും യുദ്ധത്തിലായതിനാല്‍ വളം നിര്‍മാണത്തിനുള്ള രാസഘടകങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചതാണ് വിലക്കയറ്റത്തിന് കാരണം.
പൊട്ടാഷിന് 50 കിലോഗ്രാം ചാക്കിന് 1040 രൂപയില്‍ നിന്ന് 1700 രൂപയാക്കി. ഫാക്ടംഫോസിന് 1140-ല്‍നിന്ന് 1490 ആയി. 18-18 എന്ന വളത്തിന് 940-ല്‍നിന്ന് 1260 രൂപയായി. 8-8-16-ന് 860-ല്‍നിന്ന് 1110, 12-12-12-ന് 765-ല്‍നിന്ന് 1100 എന്നിങ്ങനെയും ഉയര്‍ന്നു.
യൂറിയയുടെ വില കൂടിയിട്ടില്ലെങ്കിലും കിട്ടാനില്ല. റബ്ബറിന് ഉപയോഗിക്കുന്ന 10-10-10-ന് ചാക്കിന് 700 ആയിരുന്നത് 940 ആയി. 10-10-4 വളത്തിന് 615 ആയിരുന്നു. ഇപ്പോഴിത് കിട്ടാനില്ല. യൂറിയ, പൊട്ടാഷ്, ഫോസ്‌ഫറസ് എന്നിവ വാങ്ങി കൂട്ടിക്കലര്‍ത്തി പല വിളകള്‍ക്കും ഉപയോഗിക്കുന്നുണ്ട്. യൂറിയയുടെ ക്ഷാമം ഇൗ കൂട്ടുവളനിര്‍മാണത്തെ ബാധിക്കുന്നുണ്ട്.
രാസവളങ്ങളുടെയും ഘടകങ്ങളുടെയും നിര്‍മാണത്തില്‍ ലോകത്തില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യമാണ് റഷ്യ. 2021-ല്‍ 2.40 ദശലക്ഷം ടണ്‍ അമോണിയ ഇന്ത്യയിലെത്തിയതില്‍ 2.10 ദശലക്ഷവും റഷ്യയില്‍നിന്നുള്ളതായിരുന്നു. നെല്ലിന്റെ ആദ്യകൃഷിക്കും ഒാണം ലക്ഷ്യമിട്ടുള്ള ഏത്തവാഴ, കിഴങ്ങ്, പച്ചക്കറി കൃഷികള്‍ക്കും കാലവര്‍ഷക്കാലത്താണ് രണ്ടാംവളത്തിന് സമയമാകുന്നത്.

Post a Comment