ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ലോകത്തോട് പറയാൻ ഇന്ത്യ തെരഞ്ഞെടുത് മാർഗവും വ്യത്യസ്തമായിരുന്നു.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇന്ത്യ തങ്ങള്‍ പാകിസ്ഥാനില്‍ നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്ത്യ വാർത്താ സമ്മേളനത്തില്‍ ഓപ്പറേഷൻ സിന്ദൂർ വിശദമാക്കുമ്ബോള്‍ ലോകം മറ്റൊരു കാര്യംകൂടി അന്വേഷിച്ചു. ആരാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം വാർത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതാ സൈനികർ? ഓപ്പറേഷൻ സിന്ദൂറിന്റെ പേര് പോലെ തന്നെ പ്രാധാന്യമുള്ളതായി വിക്രം മിശ്രിയുടെ നേതൃത്വത്തില്‍ നടന്ന വാർത്താ സമ്മേളനവും.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. മുസ്ലീം അല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പുരുഷന്മാരെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തില്‍ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്കുള്ള ആദരവായാണ് സൈനിക നടപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്‍കിയത്. ഇന്ത്യൻ സ്ത്രീകള്‍ ശക്തരാണ് എന്ന സന്ദേശം നല്‍കുന്നതായിരുന്നു രണ്ട് ഉന്നത വനിതാ ഓഫീസർമാർ നയിച്ച വാർത്താസമ്മേളനവും.
കേണല്‍ സോഫിയ ഖുറേഷി
ഇന്ത്യൻ സൈന്യത്തിന്റെ 'കോർപ്‌സ് ഒഫ് സിഗ്നല്‍സില്‍' നിന്നുള്ള ഓഫീസറാണ് കേണല്‍ സോഫിയ ഖുറേഷി. 35 വയസിനുള്ളില്‍ ചരിത്രപരമായ പല നേട്ടങ്ങളും ഈ ഉന്നത സൈനിക ഉദ്യോഗസ്ഥ സ്വന്തമാക്കി. 2016 മാർച്ചില്‍, അന്ന് ലെഫ്റ്റനന്റ് കേണല്‍ ആയിരിക്കെ ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ ഒരു സൈനിക സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടം കൊയ്തുകൊണ്ടാണ് സോഫിയ ഖുറേഷി ആദ്യ നാഴികക്കല്ല് പിന്നിട്ടത്. 'എക്സർസൈസ് ഫോഴ്സ് 18' എന്ന ഈ അഭ്യാസം ഇന്ത്യ ഇതുവരെ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമാണ്. പൂനെയില്‍ നടന്ന യുദ്ധാഭ്യാസത്തില്‍ ആസിയാൻ അംഗരാജ്യങ്ങളും ജപ്പാൻ, ചൈന, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ആഗോള ശക്തികളും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള സൈനികർ പങ്കെടുത്തിരുന്നു. ഇവരില്‍ ഏക വനിതാ ഓഫീസറും സോഫിയ ഖുറേഷി ആയിരുന്നു.40 അംഗ ഇന്ത്യൻ കണ്ടിജെന്റിന്റെ കമാൻഡിംഗ് ഓഫീസർ എന്ന നിലയില്‍, പീസ് കീപ്പിംഗ് ഓപ്പറേഷൻസ് (പികെഒ) കളിലും ഹ്യൂമാനിറ്റേറിയൻ മൈൻ ആക്ഷൻ (എച്ച്‌എംഎ) യിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർണായക പരിശീലന വിഭാഗങ്ങളില്‍ കേണല്‍ സോഫിയ തന്റെ ടീമിനെ നയിച്ചു. 2006ല്‍ കോംഗോയില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനത്തില്‍ സൈനിക നിരീക്ഷകയായി സേവനമനുഷ്ഠിച്ചു. 2010 മുതല്‍ പികെഒകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണിവർ.
വിംഗ് കമാൻഡർ വ്യോമിക സിംഗ്
ഇന്ത്യൻ വ്യോമസേനയിലെ ഹെലികോപ്‌ടർ പൈലറ്റാണ് വിംഗ് കമാൻഡർ വ്യോമിക സിംഗ്. എൻസിസിയിലൂടെയാണ് അവർ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ഇന്ത്യൻ വ്യോമസേനയില്‍ ഹെലികോപ്റ്റർ പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട വ്യോമിക സിംഗിന് 2019 ഡിസംബർ 18 ന് ഫ്ലൈയിംഗ് ബ്രാഞ്ചില്‍ സ്ഥിരം കമ്മീഷൻ ലഭിച്ചു.
2,500ലധികം മണിക്കൂറുകള്‍ ഹെലികോപ്‌ടർ പറത്തിയിട്ടുള്ള വ്യോമിക സിംഗ് ജമ്മു കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളില്‍ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകള്‍ പറത്തിയിട്ടുണ്ട്. 2020ല്‍ അരുണാചല്‍ പ്രദേശില്‍ ഉള്‍പ്പെടെ നിരവധി രക്ഷാപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. 2021ല്‍, 21,650 അടി ഉയരമുള്ള മണിരംഗ് പർവതത്തിലേക്കുള്ള പർവതാരോഹണ പര്യവേഷണത്തില്‍ പങ്കാളിയായി.ഏറ്റവും നിഷ്ഠൂരമായ ആക്രമണത്തിനുള്ള മറുപടിയെന്ന് വിക്രം മിശ്രി
ഏറ്റവും നിഷ്ഠൂരമായ ആക്രമണത്തിന് മറുപടി നല്‍കിയെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര താവളങ്ങളില്‍ ഓപ്പറേഷൻ സിന്ദൂർ എന്നപേരില്‍ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. പാകിസ്ഥാന്റെ നേതൃത്വത്തിന്റെ ഇന്ത്യയില്‍ നടത്തിയ ഭീകരാക്രമണങ്ങളുടെ വിഡിയോ കാണിച്ചായിരുന്നു വാർത്താസമ്മേളനം തുടങ്ങിയത്. പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം തുടങ്ങിയവയുടെ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.
''പഹല്‍ഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും ഒരു നടപടി പോലും പാക്ക് മണ്ണിലെ ഭീകരർക്കെതിരെ അവർ എടുത്തില്ല. തുടർന്നാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചത്. ഭീകരതാവളങ്ങളാണ് ഇന്ത്യ ലക്ഷ്യം വച്ചത്. അതിർത്തി കടന്ന് ഇനി ഭീകരർ ഇന്ത്യയിലേക്കു വരാതിരിക്കുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാനു കീഴിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്''- വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.'യുദ്ധത്തിലേക്കു നയിക്കുന്നത് ഒന്നും ഇന്ത്യ പാക്കിസ്ഥാനില്‍ ചെയ്തിട്ടില്ല. പാക്കിസ്ഥാൻ പലപ്പോഴും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വിക്രം മിശ്രി ആരോപിച്ചു. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''പൈശാചികമായ ആക്രമണമായിരുന്നു പഹല്‍ഗാമില്‍ നടന്നത്. കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ വെടിയേറ്റു വീണു. ഇന്ത്യയ്ക്കു നേരേയുള്ള ആക്രമണമായിരുന്നു അത്. ടൂറിസം മേഖലയെ നശിപ്പിക്കാനും വർഗീയത പരത്താനുമുള്ള ശ്രമമായിരുന്നു അത്. ടിആർഎഫിനെപ്പോലെയുള്ള സംഘടനകളെ ലഷ്കറും ജയ്ഷെ മുഹമ്മദും ഉപയോഗിക്കുകയാണ്. ഭീകരരെയും അവരെ ഉപയോഗിക്കുന്നവരെയും നമ്മള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാനാണ് ഏറെക്കാലമായി സ്പോണ്‍സർ ചെയ്യുന്നത്. നമ്മള്‍ നയതന്ത്രപരമായ നടപടികള്‍ ഏറെ കൈക്കൊണ്ടു. പാക്കിസ്ഥാൻ അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്'' - വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
''മതസ്പർധ ഉണ്ടാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം ഇന്ത്യൻ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിലെ പാക്ക് പങ്ക് വ്യക്തമാണ്. ഭീകരർക്കെതിരെ ശക്തമായി തിരിച്ചടിക്കും. കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. ഇതുവരെ നടന്നതില്‍ നിഷ്ഠൂരമായ ആക്രമണമാണിത്. ടിആർഎഫ് ആണ് പഹല്‍ഗാം ആക്രമണത്തിനു പിന്നിലെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാൻ കേന്ദ്രമായുള്ള ഭീകര സംഘടനകളായ എല്‍ഇടി, ജയ്ഷെ എന്നിവരാണ് ടിആർഎഫിനു പിന്നില്‍'' - വിക്രം മിശ്രി വ്യക്തമാക്കി.
Post a Comment