പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം; പെണ്‍കുട്ടിയെ യുവാവ് ശല്യംചെയ്തിരുന്നതായി മാതാപിതാക്കള്‍

 


ചിറയിന്‍കീഴ്: ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കൂന്തള്ളൂര്‍ പനച്ചിവിളാകത്തുവീട്ടില്‍ രാജീവിന്റെയും ശ്രീവിദ്യയുടെയും മകള്‍ രാഖിശ്രീ (15)യെ ശനിയാഴ്ചയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറയിന്‍കീഴ് സ്വദേശിയായ ഒരു യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.


ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന രാഖിശ്രീ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയാണ് വിജയിച്ചത്. ഫലമറിഞ്ഞശേഷം ശനിയാഴ്ച രാവിലെ സ്കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ അമ്മയോടൊപ്പം പങ്കെടുത്താണ് മടങ്ങിയത്.


ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശൗചാലയത്തില്‍ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്. രാഖിശ്രീയുടെ അച്ഛന്‍ രാജീവ് തിരുവനന്തപുരം ഏഷ്യാനെറ്റ് ഓഫീസിലെ സുരക്ഷാജീവനക്കാരനാണ്.

Post a Comment

Previous Post Next Post