കണ്ണൂരില്‍ മാവോവാദി ഭീഷണി ശക്തം; പൊലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടുന്നു

 


പേരാവൂര്‍: ഇരിട്ടി പൊലീസ് സ്റ്റേഷന്‍ ഉള്‍പെടെ മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പൊലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടല്‍ നടപടി തുടങ്ങി.

കര്‍ണാടക വനമേഖലയില്‍ മാവോവാദി സാന്നിധ്യം ശക്തമാണെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കിയത്.


ഇരിട്ടി പൊലീസ് സബ് ഡിവിഷന്‍ പരിധിയിലെ ഇരിട്ടി ഡിവൈഎസ്പി, സര്‍കിള്‍ ഓഫീസുകള്‍ ഉള്‍പെടുന്ന ഇരിട്ടി പൊലീസ് സ്റ്റേഷന്‍ കൂടാതെ, ഉളിക്കല്‍, പേരാവൂര്‍ സബ് ഡിവിഷനിലെ പേരാവൂര്‍, കേളകം, മുഴക്കുന്ന് സ്റ്റേഷനുകള്‍ക്കാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത്. ഈ സ്റ്റേഷനുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മിച്ച്‌ മുള്ളുകമ്ബികള്‍ കൊണ്ടുള്ള സുരക്ഷാ വേലികള്‍ ഒരുക്കുന്നതിനൊപ്പം തോക്കേന്തിയ സായുധ സേനയുടെ സുരക്ഷയും ഒരുക്കും. മേഖലയിലെ കരിക്കോട്ടക്കരി, കണ്ണവം, ആറളം പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരത്തെ സുരക്ഷയൊരുക്കിയിരുന്നു.

ഇരിട്ടി സ്റ്റേഷന്റെ നിലവിലുണ്ടായിരുന്ന മതില്‍ ഉയരംകൂട്ടി പുതുക്കി നിര്‍മിച്ചു കഴിഞ്ഞു. പുതുതായി പത്തടിയോളം ഉയരത്തിലായി പണിത മതിലിന് മുകളില്‍ മുള്ളുകമ്ബിവേലികളും ക്രമീകരിച്ചു കഴിഞ്ഞു. ഇവിടെ സായുധ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്‍്റെ ഭാഗമായി പ്രത്യേക പ്രവേശന കവാടത്തിന്‍്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.



കേരള - കര്‍ണാടക അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന് അന്തര്‍ സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന പൊലീസ് കാര്യാലയമെന്ന പ്രത്യേക പരിഗണനയിലാണ് ഇരിട്ടി ഡിവൈഎസ്പി ഓഫിസുള്‍പെടുന്ന ഇരിട്ടി പൊലീസ് സബ്ഡിവിഷന്‍ ഓഫിസും അനുബന്ധ ഓഫിസിലും കനത്ത സുരക്ഷയൊരുക്കുന്നത്. രാത്രി കാല നിരീക്ഷണത്തിനായി പ്രത്യേക വാച് ടവര്‍ നിര്‍മാണവും പൂര്‍ത്തിയായി കഴിഞ്ഞു. ഇരിട്ടി സബ് ഡിവിഷണല്‍ ഓഫീസും അനുബന്ധകെട്ടിടങ്ങളും ഉള്‍പെടെ സമീപ പ്രദേശങ്ങള്‍ വ്യക്തമായി നിരീക്ഷിക്കാന്‍ സാധിക്കും വിധമാണ് ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

പ്രവേശന കവാടത്തിന്‍്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രത്യേക കമാന്‍്റോ പരിശീലനം പൂര്‍ത്തിയാക്കിയ കേരളാ പൊലീസിലെ സായുധ കമാന്‍്റോ വിഭാഗത്തിന്‍്റെയും തണ്ടര്‍ ബോള്‍ടിന്‍്റെയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കനത്ത സുരക്ഷയാവും ഇരിട്ടി സ്റ്റേഷനുണ്ടാവുക. ഇതിനു പുറമെ അത്യാധുനിക സംവിധാനത്തോടെയുള്ള നിരീക്ഷണ കാമറകളും സ്ഥാപിക്കും.

Post a Comment

Previous Post Next Post