മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെസി ലിതാരയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കോച് രവി സിംഗിന് സസ്പെന്‍ഷന്‍


പട്‌ന:മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെസി ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച് രവി സിംഗിന് സസ്പെന്‍ഷന്‍.
അനിശ്ചിത കാലത്തേക്കാണ് സസ്പെന്‍ഷന്‍ നടപടി. ഈ കേസില്‍ രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.


റെയില്‍വേ, ഒരു തരത്തിലും കോചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്താവ് പറഞ്ഞു. ലിതാരയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്‌ന ഹൈകോടതിയില്‍ ലോക് താന്ത്രിക് ജനാദള്‍ സെക്രടറി സലിം മടവൂര്‍ ബുധനാഴ്ച ഹര്‍ജി സമര്‍പിച്ചിരുന്നു. ഹൈകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കോച് രവി സിംഗിന്റെ ശാരീരിക, മാനസിക പീഡനം മൂലമാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
വടകര വട്ടോളി കത്യപ്പന്‍ചാലില്‍ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര. പട്‌ന ഗാന്ധിനഗറിലെ ഫ്‌ലാറ്റിലാണ് ലിതാരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോച് രവി സിങ് ലിതാരയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുവതിയുടെ അമ്മാവന്‍ സിപി രാജീവന്റെ പരാതിയെ തുടര്‍ന്നാണ് കോചിനെതിരെ കേസെടുത്തിരിക്കുന്നത്.
കോചില്‍ നിന്ന് ലൈംഗികവും മാനസികവുമായ പീഡനം ഉണ്ടായിരുനെന്ന് ലിതാര ഫോണില്‍ അറിയിച്ചിരുന്നതായി രാജീവന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രവി സിംഗില്‍ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ലിതാരയുടെ കുടുംബം പല തവണ ആവര്‍ത്തിച്ചിരുന്നു. കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടെങ്കിലും കോചിനെതിരായ തെളിവുകളുണ്ടെന്ന് കരുതുന്ന ലിതാരയുടെ ഫോണ്‍ ഇപ്പോഴും ബിഹാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Post a Comment

Previous Post Next Post