കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ റിമാൻഡിലായ ബിജെപി നേതാവ് പി സി ജോർജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നു.
പി സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന വൈദ്യ പരിശോധനയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറല്‍ ആശുപത്രിയിലും പി സി ജോർജിന്റെ വൈദ്യ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഇസിജി വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഡോക്ടർമാർ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കില്‍ പ്രതിയായ പി സി ജോർജിനെ പാലാ സബ് ജയിലേയ്ക്ക് മാറ്റും. ചാനല്‍ ചർച്ചയില്‍ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തില്‍ പി സി ജോർജിനെ റിമാൻഡ് ചെയ്യാൻ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പ്രതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
Post a Comment