സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് ഇനി വില കുറയും. സിനിമാ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ തീരുമാനമായി.
ഡല്‍ഹിയില്‍ ചേര്‍ന്ന 50-ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതോടെ റെസ്റ്റോറന്റുകളിലെ വിലയ്ക്ക് തിയറ്ററുകളിലും ഇനി ഭക്ഷണം ലഭിക്കും. ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഓണ്‍ലൈൻ ഗെയിമുകള്‍, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തും.
28 ശതമാനം ജിഎസ്ടിയാകും ഏര്‍പ്പെടുത്തുക. ക്യാൻസറിനും അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നുകളുടെ വില കുറയും. അപൂര്‍വ രോഗങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ഫുഡ് ഫോര്‍ സ്പെഷ്യല്‍ മെഡിക്കല്‍ പര്‍പ്പസ് (എഫ്‌എസ്‌എംപി) എന്നിവയുടെ ഇറക്കുമതിക്ക് ജിഎസ്ടി ഒഴിവാക്കി. മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് 22% സെസ് ഏര്‍പ്പെടുത്തി.
സെഡാനുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന ഉപഗ്രഹ വിക്ഷേപണ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കി. ജിഎസ്ടി രജിസ്‌ട്രേഷന് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി. വ്യജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ തട്ടിച്ചത് 17,000 കോടി രൂപയാണ്. ഘട്ടംഘട്ടമായി ജിഎസ്ടി അപ്പീല്‍ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കാനും തീരുമാനമായി.
ഒരു ജുഡീഷ്യല്‍ വിദഗ്ധനും ഒരു സാങ്കേതിക വിദഗ്ധനും ട്രൈബ്യൂണലില്‍ ഉള്‍പ്പെടും. തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകള്‍ ഉള്ള സ്ഥലങ്ങളിലും ട്രൈബ്യൂണലുകള്‍ സ്ഥാപിക്കും. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ജിഎസ്ടി അപ്പീല്‍ ട്രൈബ്യൂണലുകള്‍.

Post a Comment