കോതമംഗലം: ടിടിസി വിദ്യാർഥിനി സോനയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് റമീസ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്.
ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടുക്കാരെയും പ്രതിചേർത്തേക്കും.
സോനയുടെ ആത്മഹത്യയില്‍ റമീസിനെതിരെ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പൊലീസ് പരിശോധിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്ബോള്‍ മരിച്ചോളാൻ റമീസ് പറയുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. സോനയെ റമീസ് മര്‍ദിച്ചതിന്റെ തെളിവുകളും കണ്ടെടുത്തു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് കറുകടം ഞാഞ്ഞൂള്‍മല കടിഞ്ഞുമ്മല്‍ പരേതനായ എല്‍ദോസിന്റെ സോനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ സോനയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ സ്വദേശിയായ റമീസിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇരുവരും കോളേജ് കാലം മുതലേ പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ മതം മാറണമെന്ന് റമീസും കുടുംബവും ആവശ്യപ്പെട്ടു. ഇതിനിടെയില്‍ റമീസിനെ അനാശാസ്യത്തിന്റെ പേരില്‍ ലോഡ്ജില്‍ നിന്നു പിടിച്ചു. തുടർന്ന് മതം മാറാൻ തയ്യാറല്ലെന്നും എന്നാല്‍ വിവാഹം കഴിക്കാൻ താത്പര്യമാണ്, രജിസ്റ്റർ മാര്യേജ് ചെയ്താല്‍ മതിയെന്നും സോന പറയുകയായിരുന്നു. ഇതിനിടെ രജിസ്റ്റര്‍വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നുവെന്നും സോനയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
Post a Comment