കൊച്ചി: അടിച്ചുഫിറ്റായി കാല്‍ നിലത്തുറയ്ക്കാതെ കാറോടിച്ച യുവാവ് ഇടിച്ചുതെറിപ്പിച്ചത് 13 വാഹനങ്ങളെ. ഇന്നലെ രാത്രി കൊച്ചി കുണ്ടന്നൂരിലായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശിയായ മഹേഷ് എന്ന യുവാവിന്റെ അപകട ഡ്രൈവിംഗ്.മഹേഷിനൊപ്പം സഹോദരിയും പെണ്‍സുഹൃത്തും കാറിലുണ്ടായിരുന്നു. അപകടം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ പിടികൂടി കാറിന് പുറത്തിറക്കുമ്ബോള്‍ ലഹരി തലയ്ക്കുപിടിച്ചിരുന്ന മഹേഷിന് കാലുകള്‍ നിറത്തുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പതിമൂന്ന് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചെങ്കിലും ആർക്കും ജീവഹാനിയുണ്ടാവുകയോ പരിക്കേല്‍ക്കുകയോ ചെയ്തില്ല.
എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് വരികയായിരുന്നു മഹേഷ്. കുണ്ടന്നൂർ ഭാഗത്ത് നിരവധി തട്ടുകടകളുണ്ട്. ഇതിലൊരു കടയിലേക്ക് കാർ ഇടിച്ചുകയറുകയും ചെയ്തു. ഭക്ഷണം കഴിക്കാൻ എത്തിയവരുടെ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചുകൊണ്ടാണ് കാർ തട്ടുകടയിലേക്ക് പാഞ്ഞത്. ഒട്ടുമിക്ക വാഹനങ്ങള്‍ക്കും കാര്യമായ കേടുണ്ട്.
താൻ കാർ ഓടിക്കുന്നതിനിടെ പെണ്‍സുഹൃത്തുമായി തർക്കമുണ്ടാവുകയും ഇതിന്റെ ദേഷ്യത്തില്‍ അവർ സ്റ്റിയറിംഗ് പിടിച്ചുതിരിച്ചപ്പോള്‍ നിയന്ത്രണം തെറ്റി അപകടമുണ്ടാക്കുകയായിരുന്നു എന്നാണ് മഹേഷ് പയുന്നതെന്ന് നാട്ടുകാർ അറിയിച്ചു. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്തെത്തിയ പൊലീസ് മഹേഷിനെതിരെ കേസെടുത്തു. സ്റ്റേഷനിലെത്തിച്ച ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Post a Comment