പെട്രോളിന് വില കുറച്ച് സ്വകാര്യ എണ്ണക്കമ്പനികള്‍



രാജ്യത്ത് പെട്രോളിനും, ഡീസലിനും എപ്പോള്‍ വില കുറയുമെന്ന് കാത്തിരിക്കുകയാണ് സാധാരണക്കാര്‍. ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തുമ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് പോലും വരുത്താത്തതിന്റെ അമര്‍ഷവും ആളുകള്‍ക്കുണ്ട്. പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ റോഡുകളിലും എത്തിയിട്ടുണ്ട്. ഡോളറിനെതിരേ രൂപ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന സമയമാണിത്. ആഗോള എണ്ണവിലയിലെ ഇടിവ് പലപ്പോഴും പ്രാദേശിക വിപണികളില്‍ കൈമാറാന്‍ കമ്പനികള്‍ക്കു കഴിയാന്‍ പോകാത്തതിന്റെ കാരണവും ഇതുതന്നെ.



ഇക്കഴിഞ്ഞ ദിവസം യുഎസ് ഫെഡ് റിസര്‍വ് തുടര്‍ച്ചയായി മൂന്നാം തവണയും നിരക്കുകള്‍ കുറച്ചതോടെ ഡോളറിനെതിരേ രൂപ 85 ലേയ്ക്ക് വീണിരുന്നു. രൂപയുടെ ഡോളറിനെതിരേയുള്ള ചരിത്രത്തിലെ ഏറ്റവും മോശം നിലയാണിത്. ആഗോള എണ്ണവില താഴ്ന്നിരുന്നിട്ടും കഴിഞ്ഞ പാദ കണക്കുകളില്‍ രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനിക്കളുടെ വരുമാന കണക്കുകള്‍ പരിതാപകരമായിരുന്നു. പല കമ്പനികളുടെയും മാര്‍ജിനുകളില്‍ വന്‍ ഇടിവുണ്ടായി. ഇതിനു കാരണം ഉയര്‍ന്ന ലോജിസ്റ്റിക്‌സ്, ശുദ്ധീകരണ ചെലവുകളാണ്. ഇതു വില കുറയ്ക്കുന്നതില്‍ നിന്നു കമ്പനികളെ പിന്തിരിപ്പിക്കുന്നു.

എണ്ണക്കമ്പനികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കു മേല്‍ ചുമത്തിയിരുന്നു വിന്‍ഡ്ഫാള്‍ നികുതി ഒഴിവാക്കിയിരുന്നു. ഇതു കമ്പനികള്‍ക്കു വന്‍ ആശ്വാസം നല്‍കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഈ നടപടിക്കു ശേഷം രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചു. ഇതോടെ ഈ നീക്കവും പാളിയെന്നാണു വിലയിരുത്തല്‍. ഇതിനിടെ രാജ്യത്തെ പ്രമുഖര്‍ സ്വകാര്യ റീഫൈനിംഗ് കമ്പനിയായി റിലയന്‍സിന്റെ നീക്കങ്ങളാണ് പൊതുമേഖല കമ്പനികളെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്.


മുകേഷ് അംബാനി ഇത്തവണയും വിലയുദ്ധമാണ് പുറത്തെടുത്തിരിക്കുന്നത്. വിപണി പിടിക്കുന്നതിനായി പെട്രോള്‍ വിലയില്‍ ലിറ്ററിന് മൂന്നു രൂപ വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശ ഭീമനായ ബ്രിട്ടീഷ് പെട്രോളിയുമായി (ബിപി) സഹകരിച്ചാണ് റിലയന്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ജിയോ ബിപി വിവിധ ഓഫറുകള്‍ക്കു കീഴില്‍ ലിറ്ററിന് മൂന്നു രൂപ വരെ ഇളവ് നല്‍കുന്നു. അടുത്തിടെ ദീപാവലിക്കാണ് ഹാപ്പി ഹവേഴ്‌സ് എന്ന പേരില്‍ ഈ ഓഫര്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.

ക്രിസ്മസിനും, പുതുവത്സരത്തിനും ഇതേ ഓഫര്‍ തുടര്‍ന്നേക്കുമെന്നാണു സൂചന. ഇതു പൊതുമേഖല എണ്ണക്കമ്പനികളുടെ പെട്ടിയിലെ അവസാന ആണിയാകുമോ എന്നു കണ്ടറിയണമെന്നു പലരും പറയുന്നു. ഇന്നു പ്രധാന നഗരങ്ങളില്‍ എല്ലാം തന്നെ ജിയോ ബിപി പമ്പുകള്‍ ഉണ്ട്. അങ്ങനെയുള്ളപ്പോള്‍ പെട്രോള്‍ ലിറ്ററിന് മൂന്നു രൂപ ഇളവ് ലഭിക്കുമ്പോള്‍ ആരെങ്കിലും പൊതുമേഖല കമ്പനികളുടെ ഔട്ട്‌ലെറ്റുകളില്‍ കയറുമോ എന്ന ആശങ്കയും റീട്ടെയില്‍ ഔട്ട്‌ലെറ്റ് ഉടമകള്‍ ഉന്നയിക്കുന്നു.

റിലയന്‍സിന്റെ നടപടി പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവരുടെ വിപണി വിഹിതത്തില്‍ 50 ശതമാനം വരെ ഇടിവിനു കാരണമായേക്കുമെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു. ഹാപ്പി ഹവേഴ്‌സ് ഡിസ്‌കൗണ്ട് സെയില്‍ സമയത്ത് റിലയന്‍സ് പമ്പുകളില്‍ രേഖപ്പെടുത്തുന്ന തിരക്കും ഇത് അടിവരയിടുന്നതാണ്. പെട്രോള്‍ ലിറ്ററിന് മൂന്നു രൂപ ഇളവ് എന്നു പറയുന്നത് ചെറിയ കാര്യമല്ല.

Post a Comment

Previous Post Next Post