'ഹെഡ് ലൈറ്റ് ഹെഡേക്ക് ആവും', ലേസര്‍ ലൈറ്റുകള്‍, അലങ്കാര ലൈറ്റുകള്‍ എന്നിവയുടെ ദുരുപയോഗം തടയാന്‍ എം വി ഡി



രാത്രി യാത്രകളില്‍ സംസ്ഥാനത്ത് അരങ്ങേറുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികള്‍ ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്.


തീവ്രത കൂടിയ ഹെഡ് ലൈറ്റുകള്‍ നീക്കുന്നതടക്കമുള്ള നടപടികള്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കാനും, ബള്‍ബുകള്‍, ലേസര്‍ ലൈറ്റുകള്‍, അലങ്കാര ലൈറ്റുകള്‍ എന്നിവയുടെ ദുരുപയോഗം തടയാനുമാണ് തീരുമാനമായിരിക്കുന്നത്.


ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന അപകടങ്ങളില്‍ മിക്കതും രാത്രി യാത്രകളില്‍ സംഭവിക്കുന്നതാണെന്നും, എതിരെ വരുന്ന വാഹനത്തിന്റെ തീവ്രത കൂടിയ വെളിച്ചം മുഖത്തടിക്കുന്നതാണ് ഇവയുടെ മൂലകാരണമെന്നും എം വി ഡി മുന്‍പ് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികള്‍ക്ക് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തരം ലൈറ്റുകളോ മറ്റോ ഇനി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

ഹെഡ് ലൈറ്റ് ദുരുപയോഗം ചെയ്യുന്നത്തിന്റെ പേരില്‍ പിടികൂടിയവരെ ഡിഫക്ടീവ് ലൈറ്റ് എന്ന് രേഖപ്പെടുത്തി 500 രൂപ പിഴ ഈടാക്കുകയാണ് മുന്‍പ് എം വി ഡി ചെയ്തിരുന്നത്. ഈ നടപടിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നയങ്ങള്‍. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക, അനാവശ്യമായി വിവിധ വര്‍ണ ബള്‍ബുകള്‍ ഉപയോഗിക്കുക എന്നിവയ്ക്ക് എതിരേയും നടപടിയുണ്ടാകും.

ചില വാഹങ്ങള്‍ എതിരെ വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഹെഡ് ലൈറ്റുകളും, അലങ്കാര ബള്‍ബുകളും ഉപയോഗിക്കുന്നുണ്ടന്ന് എം വി ഡി ചൂണ്ടിക്കാട്ടുന്നു. രാത്രികാലങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ടെന്നും, ഹെഡ് ലൈറ്റ് വെളിച്ചത്തിന്റെ തീവ്രത കണക്കാക്കുന്നതിനുള്ള സംവിധാനം ഉടന്‍ ആരംഭിക്കുമെന്നും എം വി ഡി വ്യക്തമാക്കി.

Post a Comment

Previous Post Next Post