ആഗസ്റ്റ് 13 മുതൽ 15 വരെ കണ്ണൂർ ജില്ലയിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം : ജില്ലാ കളക്ടർ

 


കണ്ണൂർ:-ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം ‘ആസാദി കാ അമൃത്’ മഹോത്സവത്തോട് അനുബന്ധിച്ചുള്ള ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഭ്യർഥിച്ചു.

ദേശീയ പതാകയ്ക്ക് കൂടുതൽ ആദരവ് നൽകുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നൽകുന്നതിനും പൗരന്മാർക്ക് ദേശീയ പതാകയുമായി വൈകാരിക ബന്ധം വളർത്തുന്നതിനുമാണ് ‘ഹർ ഘർ തിരംഗ’. ദേശീയ പതാകയുടെ ഉൽപാദനത്തിലും വിതരണത്തിലും ഉപയോഗത്തിലും 2002ലെ ഇന്ത്യൻ ദേശീയ പതാക, നിയമത്തിലെ വ്യവസ്ഥകൾ പരിപൂർണമായും പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

ഹർ ഘർ തിരംഗയുടെ ഭാഗമായി ദേശീയ പതാക തുറസായ സ്ഥലത്തും വീടുകളിലും പകലും രാത്രിയിലും പറത്താമെന്ന ഭേദഗതി നിയമത്തിൽ വരുത്തിയിട്ടുണ്ട്. അതുപോലെ ഭേദഗതി പ്രകാരം കൈ കൊണ്ട് നെയ്‌തോ യന്ത്രം കൊണ്ട് നെയ്‌തോ കോട്ടൻ, പോളിസ്റ്റർ, കമ്പിളി, സിൽക്ക് ഖാദി തുണികൾ ഉപയോഗിച്ചോ ദേശീയ പതാക നിർമ്മിക്കാം.

വീടുകളിൽ ഉയർത്താനായി രണ്ട് ലക്ഷം പതാകകൾ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നിർമ്മിക്കും. മൂവർണത്തിൽ പ്രിൻറഡ് കോട്ടൺ തുണി തമിഴ്‌നാട്ടിൽ നിന്ന് മൊത്തമായി വാങ്ങിച്ച് കുടുംബശ്രീയുടെ ജില്ലയിലെ 22 അപ്പാരൽ യൂനിറ്റുകൾ, പഞ്ചായത്തുകളിലെ നൂറോളം ടൈലറിങ്ങ് യൂനിറ്റുകൾ എന്നിവ മുഖേനയാണ് 30 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള ദേശീയപതാക തയ്യാറാക്കുന്നത്.

Post a Comment

Previous Post Next Post